നിയമസഭാ തെരഞ്ഞെടുപ്പിലെ കൂട്ടത്തോൽവി തന്നെ അത്ഭുതപ്പെടുത്തിയില്ലെന്ന് മുതിര്‍ന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ. പൊടിക്കൈകൾ കൊണ്ട് പാര്‍ട്ടിയെ രക്ഷിക്കാൻ കഴിയില്ലെന്നും നേതൃത്വം മാറുക തന്നെ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധി ഇല്ലാത്ത അധികാരമാണ് പ്രയോഗിക്കുന്നതെന്നും കോൺഗ്രസ് കുടുംബസ്വത്തല്ലെന്നും കപിൽ സിബൽ പറഞ്ഞു.പഞ്ചാബിലും യുപിയിലും അടക്കം നേരിട്ട കനത്ത തോൽവിയുടെ പശ്ചാത്തലത്തിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ പാര്‍ട്ടിയിലെ വിമത നേതാക്കള്‍ വിമര്‍ശനം തുടരുകയാണ്. എന്നാൽ നിലവിലെ നേതൃത്വം തന്നെ തുടരട്ടെയെന്നാണ് കോൺഗ്രസ് പ്രവര്‍ത്തകസമിതിയുടെ തീരുമാനം. ഇതിനിടയിലാണ് കപിൽ സിബലിൻ്റെ പൊട്ടിത്തെറി.
2014 മുതൽ പാര്‍ട്ടി തകര്‍ച്ചയിലാണെന്നും ഭരിച്ചിരുന്ന സംസ്ഥാനങ്ങള്‍ ഒന്നൊന്നായി നഷ്ടപ്പെട്ടെന്നും കപിൽ സിബൽ ചൂണ്ടിക്കാട്ടി. പാര്‍ട്ടി ജയിച്ച സ്ഥലങ്ങളിൽ പോലും പ്രവര്‍ത്തകരെ ഒറ്റക്കെട്ടായി കൊണ്ടുപോകാൻ സാധിച്ചില്ല. ഇതിനിടയിൽ പാര്‍ട്ടിയിൽ നിന്ന് പല സുപ്രധാന നേതാക്കളും പുറത്തു പോയി. പാര്‍ട്ടി നേതൃത്വത്തിൽ വിശ്വാസമുണ്ടായിരുന്ന പലരും പാര്‍ട്ടി വിട്ടു. ഈ വര്‍ഷത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ പോലും പാര്‍ട്ടി നേതൃത്വത്തോടു ചേര്‍ന്നു നിന്ന പലരും കോൺഗ്രസ് വിട്ടു. 2014 മുതൽ കോൺഗ്രസിൽ നിന്ന് 177 എംപിമാരും എംഎൽഎമാരും 222 സ്ഥാനാര്‍ഥികളും വിട്ടു മറ്റു പാര്‍ട്ടികളിൽ ചേര്‍ന്നെന്ന് കപിൽ സിബൽ ചൂണ്ടിക്കാട്ടി. രാജ്യത്ത് മറ്റൊരു രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഈ അവസ്ഥയില്ലെന്നും അദ്ദേഹം പറഞ്ഞു.