മദ്യനയക്കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്രിവാളിനെ ദില്ലി മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റണമെന്നാവശ്യപ്പെട്ടുളള ഹർജിയിൽ ഹർജിക്കാരന് അൻപതിനായിരം രൂപ പിഴയിട്ട് ദില്ലി ഹൈക്കോടതി.തുടർച്ചയായി മുഖ്യമന്ത്രിയെ മാറ്റണമെന്നാവശ്യപ്പെട്ടുളള ഹർജി എത്തുന്നതിൽ അതൃപ്തി രേഖപ്പെടുത്തിയാണ് കോടതിയുടെ നടപടി. രാഷ്ട്രീയത്തിന് വേദിയാക്കി കോടതിയെ മാറ്റരുതെന്ന് കോടതി ആവശ്യപ്പെട്ടു. വിഷയത്തിൽ നടപടി എടുക്കേണ്ടത് ലഫ്റ്റനൻ ഗവർണറാണെന്നും കോടതി ചൂണ്ടിക്കാട്ടി. ആക്ടിംഗ് ചീഫ് ജസ്റ്റിസ് മൻമോഹൻ അധ്യക്ഷനായ ബെഞ്ചിൻ്റേതാണ് നടപടി. മദ്യനയ കേസിലെ അറസ്റ്റ് നിയമപരമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ കെജ്രിവാൾ സുപ്രീം കോടതിയിൽ, അപ്പീൽ സമർപ്പിച്ചു.ഹർജിയിൽ അടിയന്തരമായി വാദം കേൾക്കണമെന്ന് കെജ്രിവാളിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു. ഇമെയിലായി അപേക്ഷ നൽകാൻ ചീഫ് ജസ്റ്റിസ് നിർദേശിച്ചു. അറസ്റ്റ് ദില്ലി ഹൈക്കോടതി ശരിവച്ചതിന് പിന്നാലെ കെജ്രിവാളിൻ്റെ രാജി ആവശ്യപ്പെട്ട് ബിജെപി സമ്മർദ്ദം ശക്തമാക്കി. ദില്ലിയിലെ ആംആദ്മി പാർട്ടി ആസ്ഥാനത്തേക്ക് ബിജെപി പ്രതിഷേധ മാർച്ച് നടത്തി.ബിജെപി ദില്ലി അധ്യക്ഷൻ വീരേന്ദ്ര സച്ദേവയുടെ നേതൃത്വത്തിൽ കോലവും കത്തിച്ചു. റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച സമരക്കാരെ പോലീസും കേന്ദ്രസേനയും ചേര്‍ന്ന് നീക്കി.