ലൈംഗികാതിക്രമക്കേസില്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിന് കോടതി സമന്‍സ്

July 08, 2023 Saturday 10:23 pm

Bhubaneshwar

ബിജെപി എംപിയും ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡന്റുമായിരുന്ന ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിന് ഡല്‍ഹി റോസ് അവന്യൂ കോടതിയുടെ സമന്‍സ്. വനിതാ ഗുസ്തി താരങ്ങള്‍ നല്‍കിയ ലൈംഗികാതിക്രമക്കേസില്‍ ജൂലൈ 18 ന് ഹാജരാകാന്‍ നിര്‍ദ്ദേശം. പ്രതികള്‍ക്കെതിരെ നടപടിയെടുക്കാന്‍ മതിയായ തെളിവുകളുണ്ടെന്ന് കോടതി. ബ്രിജ്ഭൂഷണ് പുറമെ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമറോടും ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

റോസ് അവന്യൂ കോടതിയിലെ അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് ഹര്‍ജീത് സിംഗ് ജസ്പാലിന്റേതാണ് ഉത്തരവ്. ജൂലൈ 18-നാണ് ഇരുവരോടും ഹാജരാകാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഡബ്ല്യുഎഫ്ഐയുടെ അസിസ്റ്റന്റ് സെക്രട്ടറിയായിരുന്നു വിനോദ് തോമര്‍. ആരോപണങ്ങളെ തുടര്‍ന്ന് വിനോദിനെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. ഏപ്രില്‍ 21-നാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുള്‍പ്പടെ ഏഴ് വനിത ഗുസ്തി താരങ്ങള്‍ ബ്രിജ് ഭൂഷണെതിരെ കൊണാട്ട് പ്ലേസ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

ആറ് തവണ എംപിയായ ബ്രിജ് ഭൂഷണിനെതിരെ ലൈംഗികാതിക്രമം, ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ഡല്‍ഹി പൊലീസ് ജൂണ്‍ 15 ന് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. വലിയ പ്രക്ഷോഭത്തിനും ബഹളത്തിനും ശേഷമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പിന്നീട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും പിതാവും ബ്രിജ് ഭൂഷണെതിരായ ആരോപണങ്ങള്‍ പിന്‍വലിക്കുകയും പുതിയ മൊഴി നല്‍കുകയും ചെയ്തിരുന്നു.

TAGS :