രാജ്യം മാത്രമല്ല, ലോകം തന്നെ ഉറ്റുനോക്കുന്ന ഒന്നായി മാറിയിരിക്കുകയാണ് ഇന്ത്യയിലെ കർഷക സമരം. കേന്ദ്ര സർക്കാർ ഏകാധിപത്യപരമായി നടപ്പാക്കിയ ബില്ലുകൾ കർഷകരുടെ മാത്രമല്ല, സാധാരണജനങ്ങളുടേയും വേരറുക്കുന്നതാണ്. കർഷകരെ സ്വതന്ത്രരാക്കുന്നു എന്ന് പ്രഖ്യാപിച്ചു കൊണ്ടാണ് മോദി സർക്കാർ മൂന്ന് ബില്ലുകൾ അതിവേഗത്തിൽ കൊണ്ടുവന്നത്. പക്ഷേ അതിനെ അപ്പാടെ നിരാകരിച്ചു കൊണ്ടാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്നായി കർഷകർ രണ്ടും കൽപ്പിച്ച് തെരുവിലിറങ്ങിയത്.
പക്ഷേ കർഷകരുടെ മാത്രം പ്രശ്നമല്ല ഈ പ്രക്ഷോഭത്തിലൂടെ ഉന്നയിക്കപ്പെടുന്നത്. ഒരു ജനതയുടെ ഭക്ഷ്യ സുരക്ഷയുടെ കൂടെ വിഷയമാണ്. ജനങ്ങളുടെ ഭക്ഷണാവശ്യം എന്നത് ഏതാനും കോർപ്പറേറ്റുകൾക്ക് അടിയറ വെക്കാൻ സമ്മതിക്കില്ല എന്നുകൂടി ഈ പ്രക്ഷോഭം നടത്തുന്നവർ താക്കീത് നൽകുന്നുണ്ട്. കൊട്ടിഘോഷിച്ച് അവതരിപ്പിച്ച കാർഷിക ബില്ലുകൾ എത്രമാത്രം വഞ്ചനാപരമാണ് എന്ന് ഇന്ത്യൻ ജനത തിരിച്ചറിയുകയാണ്.